തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ നിർണായക വഴിതിരിവ്. ഒന്നാം റാങ്കുകാരന് അനുകൂലമായി പരീക്ഷയിലെ പത്ത് ചോദ്യങ്ങൾ വെട്ടിക്കളഞ്ഞെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിന് പിന്നാലെ പിഎസ്സി ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ഇടത് സംഘടനാ നേതാവിനാണ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ 11നാണ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് ക്രൈംബ്രാഞ്ച് പിഎസ്സി ഓഫീസിൽ പരിശോധന നടത്തിയത്. റെയ്ഡിൽ പരീക്ഷയുമായി ബന്ധപ്പെട്ട നിർണായക രേഖകളും കമ്പ്യൂട്ടർ ഡാറ്റയും പിടിച്ചെടുത്തു. കേസിൽ അടുത്ത ആഴ്ചയോടെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ആസൂത്രണ ബോർഡ് പരീക്ഷയിൽ പത്തു ചോദ്യങ്ങൾ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാർഥികൾ പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളിലേക്ക് എത്തിയത്. ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥിയുടെ 10 ചോദ്യങ്ങളിൽ ആറെണ്ണം തെറ്റിപ്പോവുകയും നാല് എണ്ണം എഴുതാതിരിക്കുകയും ചെയ്തിരുന്നു.
ഇതോടെ റാങ്ക് നിലനിർത്താൻ ഈ ചോദ്യങ്ങൾ ഒഴിവാക്കുകയായിരുന്നു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അതേസമയം പിന്നോക്ക വികസന കോർപറേഷനിലെ പ്രോജക്ട് അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ നിയമപരമായി നിലനിൽപ്പില്ലെന്നാണ് എസ്ഐടിയുടെ പ്രാഥമിക വിലയിരുത്തൽ.